വാഷിംഗ്ടൺ: റഷ്യയുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെടുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു കനത്ത തിരിച്ചടിയായേക്കാവുന്ന ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്നതാണ് ഈ ഉഭയകക്ഷി ബിൽ.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രഹാം-ബ്ലൂമെൻതൽ ഉപരോധ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതലും സംയുക്തമായാണ് ബില്ലിനു രൂപം നൽകിയത്.
റഷ്യയിൽനിന്നു വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ഈ നിയമം നേരിട്ടു ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 500 ശതമാനം വരെ നികുതി നൽകേണ്ടി വരും. വൈറ്റ് ഹൗസിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് ബില്ലിനു പൂർണ പിന്തുണ അറിയിച്ചതായി ലിൻഡ്സെ ഗ്രഹാം വ്യക്തമാക്കി.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം സമാധാന ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഈ കടുത്തനീക്കം. റഷ്യയുടെ എണ്ണ, ഗ്യാസ്, യുറേനിയം കയറ്റുമതി തടയുന്നതിലൂടെ സാമ്പത്തികമായി തളർത്താനാണ് യുഎസ് നീക്കം. യുക്രെയ്ൻ സമാധാനത്തിനായി വിട്ടുവീഴ്ചകൾക്കു തയാറാകുമ്പോഴും പുടിൻ നിരപരാധികളെ കൊന്നൊടുക്കുകയാണെന്നു സെനറ്റർ ഗ്രഹാം കുറ്റപ്പെടുത്തി.
റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ, ട്രംപിന്റെ പ്രത്യേക ദൂതന്മാർ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകുന്നുണ്ട്. ഈ ചർച്ചകളിൽ റഷ്യയെ സമ്മർദത്തിലാക്കാനുള്ള ആയുധമായും നിയമത്തെ അമേരിക്ക കാണുന്നു.